Thursday, October 27, 2011

വീട്ടിലെ മാലിന്യം അടുക്കളയില്‍ പാചകത്തിന്


കൊല്ലം: വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറില്‍ നിറച്ച് റോഡില്‍ എറിയുന്നവര്‍ ഒന്നു ശ്രദ്ധിക്കൂ. അടുക്കളയില്‍ ദിവസവും രണ്ടുമണിക്കൂര്‍ പാചകം ചെയ്യാനുള്ള ഗ്യാസാണ് നിങ്ങള്‍ വഴിയരികില്‍ വലിച്ചെറിയുന്നത്. കേട്ടിട്ട് വിശ്വാസമായില്ലെങ്കില്‍ രാമന്‍കുളങ്ങരയ്ക്കു സമീപം മേടയില്‍മുക്ക് റംല മന്‍സിലില്‍ എ.എം.ഷായുടെയും നജിലയുടെയും വീട്ടിലേക്ക് വരൂ. മാലിന്യ സംസ്‌ക്കരണത്തിന്റെ മികച്ച ബയോഗ്യാസ് പ്ലാന്റ് മാതൃക ഇവിടെ കാണാം.

സ്വന്തംവീട്ടിലെ മാലിന്യം റോഡരികില്‍ വലിച്ചെറിയാത്ത ദമ്പതിമാരാണ് നജിലയും ഷായും. വീടിനോടു ചേര്‍ന്ന് ഒരു ഘനഅടി മാത്രം വിസ്തീര്‍ണമുള്ള സ്ഥലത്ത് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിലാണ് ഈ വീട്ടിലെ മുഴുവന്‍ ജൈവമാലിന്യവും സംസ്‌കരിക്കുന്നത്.മീന്‍തലയും ഇറച്ചിയുടെ അവശിഷ്ടവും മിച്ചം വന്ന ഭക്ഷണസാധനങ്ങളും അരി കഴുകിയ വെള്ളവും ചക്കമടലും വരെ ബയോഗ്യാസ് പ്ലാന്റിലേക്കാണ് എത്തുന്നത്. ദിവസവും അരക്കിലോ മുതല്‍ ഒരു കിലോവരെ മാലിന്യം പ്ലാന്റില്‍ ഇടുമ്പോള്‍ രണ്ടുമണിക്കൂര്‍ ഉപയോഗിക്കാനുള്ള പാചകവാതകം ഫ്രീയായി നേടാം. ദിവസവും രാവിലെ ചായ ഇടുന്നതും പലഹാരം ഉണ്ടാക്കുന്നതുമെല്ലാം പ്ലാന്റില്‍നിന്ന് കിട്ടുന്ന ബയോഗ്യാസ് ഉപയോഗിച്ചാണെന്ന് നജില പറഞ്ഞു. അതുകൊണ്ട് നാലംഗങ്ങളുള്ള ഈ വീട്ടില്‍ നാലുമാസത്തിലധികം ഒരു ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ടെന്ന് സന്തോഷത്തോടെ ഷാ കൂട്ടിച്ചേര്‍ത്തു.

ഷായുടെ വീട്ടില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഇതുവരെ ഒരു തകരാറും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദുര്‍ഗന്ധം അശേഷം ഉണ്ടാകാത്ത രീതിയില്‍ ജലകവചം(വാട്ടര്‍ ജാക്കറ്റ്) ഉള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള ഡയജസ്റ്റര്‍, വാതകം നിറയുന്ന ഗ്യാസ് ഹോള്‍ഡര്‍ എന്നീ രണ്ടറകളാണ് പ്ലാന്റിന്റെ പ്രധാന ഭാഗങ്ങള്‍. ശുദ്ധജലം നിറച്ച ഒരു കവചം കൂടിയാകുമ്പോള്‍ പ്ലാന്റ് വളരെ ശുചിത്വമുള്ളതായി നിലനില്‍ക്കുന്നു. കൊതുക് വളരാതിരിക്കാന്‍ കൂത്താടികളെ തിന്നുന്ന ചെറുമത്സ്യങ്ങളെ വെള്ളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. മാലിന്യം സംസ്‌കരിച്ചശേഷം പുറത്തുവരുന്ന ദ്രവരൂപത്തിലുള്ള സ്ലറി മികച്ച വളമാണെന്ന് എ.എം.ഷാ പറഞ്ഞു. ടെറസിലെ പച്ചക്കറിത്തോട്ടത്തിനും മുറ്റത്തെ ചെടികള്‍ക്കും വളമായി ഉപയോഗിക്കുന്നത് ഈ സ്ലറിയാണ്.


മാലിന്യത്തിന്റെ അത്രയും അളവില്‍ പച്ചവെള്ളംകൂടി ചേര്‍ത്താണ് പ്ലാന്റില്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്ക്, മുട്ടത്തോട്, നാരങ്ങ, ഉള്ളിത്തൊലി, സോപ്പ്‌വെള്ളം എന്നിവ പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല. എന്നാല്‍ കഞ്ഞിവെള്ളവും തേയിലച്ചണ്ടിയുംവരെ പ്ലാന്റില്‍ ഇടാം. പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ ചാണകം കലക്കി ഒഴിച്ചശേഷമാണ് ഇതില്‍ മാലിന്യം ഇട്ടുതുടങ്ങുന്നത്. മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരിയയുടെ സ്രോതസ്സ് എന്ന നിലയിലാണ് പ്ലാന്റില്‍ ചാണകം ഇടുന്നത്. പിന്നീട് ഇതിന്റെ ആവശ്യമില്ല.ഷായുടെ മകന്‍ ഷിറാസ് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചത്. 13000 രൂപ ചെലവിലാണ് ഒരുഘന അടി വിസ്തീര്‍ണമുള്ള പ്ലാന്റ് സ്ഥാപിച്ചത്. സ്ഥലം തീരെ ഇല്ലാത്തവര്‍ക്കായി അര ഘനയടി വിസ്തീര്‍ണ്ണമുള്ള പ്ലാന്റുകളും ലഭ്യമാണ്. 7000 രൂപയാണ് ഇതിന്റെ ചെലവ്. സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് സര്‍ക്കാരും തദ്ദേശസ്ഥാപനവും സബ്‌സിഡി നല്‍കിയാല്‍ ഇതിന്റെ നാലിലൊന്നു തുക മാത്രം മുടക്കി വീട്ടുകാര്‍ക്ക് പ്ലാന്റ് സ്ഥാപിക്കാം. പ്ലാന്റിലിടുന്ന ചാണകവും മാലിന്യവും പുറത്തുകാണാതിരിക്കാനും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാനും ജലകവചമുള്ള പ്ലാന്റാണ് നല്ലതെന്ന് ഷിറാസ് പറഞ്ഞു. വാട്ടര്‍ ജാക്കറ്റ് ഇല്ലാത്ത പ്ലാന്റുകള്‍ക്ക് ചെലവ് കുറയുമെങ്കിലും പ്ലാന്റുകള്‍ ഓരോന്നും കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബയോഗ്യാസ് പ്ലാന്റുകള്‍ എല്ലാ വീടുകളിലും ഇടം പിടിച്ചാല്‍ നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. പാചകവാതകവും ലാഭിക്കാം. ഇങ്ങനെയൊരു മാതൃക പിന്‍തുടരാന്‍ ആഗ്രഹമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 9037877870 എന്ന നമ്പരില്‍ വിളിച്ചോളൂ.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)