Thursday, October 27, 2011

വര്‍ണമത്സ്യങ്ങള്‍ വര്‍ണാഭമാക്കിയ ജീവിതം


വറുതിയുടെ ദിനങ്ങളില്‍നിന്നും സമൃദ്ധിയുടെ ന•കളിലേയ്ക്ക് കുടുംബങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ വര്‍ണമത്സ്യങ്ങള്‍ക്കുള്ള ശേഷി മനസ്സിലാക്കണമെങ്കില്‍ വൈക്കത്തിനടുത്ത് തലയാഴം സ്വദേശി ബാബുവിന്റെ കഥ കേട്ടാല്‍ മതി. പച്ചക്കറികൃഷിയും പശുവളര്‍ത്തലും കയറുപിരിക്കലുമൊക്കെ പരീക്ഷിച്ചിട്ടും സാമ്പത്തിക തകര്‍ച്ചയെ അതിജീവിക്കാനാവാതെ വലഞ്ഞ ഈ കുടുംബത്തിനു ഇന്ന് ജീവിതം വീടിനു ചുറ്റും വളരുന്ന അലങ്കാരമത്സ്യങ്ങളെപ്പോലെ വര്‍ണാഭമാണ്. ''ചൈനീസ് വാസ്തുവിദ്യയായ ഫെങ്ഷുയി പ്രകാരം ഇതൊരു ഭാഗ്യമത്സ്യമാണെന്നു പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കാതിരിക്കും''- നാലു വര്‍ഷം മുമ്പ് വാങ്ങിയ അരോണമത്സ്യത്തെ ചൂണ്ടിക്കാട്ടി തനിക്കുണ്ടായ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് ബാബു ചോദിച്ചു. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയും സ്ഥിരോത്സാഹത്തോടെയും അധ്വാനിച്ച്ാല്‍ മാത്രമേ ഭാഗ്യദേവത കടാക്ഷിക്കുകയുള്ളൂവെന്നും ബാബുവിന്റെ കഥ വ്യക്തമാക്കുന്നു.

ഒരു ടാങ്കില്‍ ഏതാനും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയതായിരുന്നു ബാബുവിന്റെ തുടക്കം. ടാങ്കിനുള്ളില്‍ പെരുകിവന്ന അവയെ വാങ്ങാന്‍ ആളുണ്െടന്നറിഞ്ഞപ്പോള്‍ കൂടുതല്‍ മത്സ്യങ്ങളെ ഉത്പാദിപ്പിച്ചു തുടങ്ങി. അനുദിനാവശ്യങ്ങള്‍ക്കുള്ള പണത്തിനുവേണ്ടി ഏതുവിധേനയും കഷ്ടപ്പെടാന്‍ തയാറായിരുന്ന അക്കാലത്ത് ഈ രംഗത്തെ വരുമാനസാധ്യത തനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ബാബു ചൂണ്ടിക്കാട്ടി. ക്രമേണ വീടിനു ചുറ്റുമുള്ള ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം നിറയെ ചെറുതോടുകളും കുളങ്ങളും നിര്‍മിച്ച് കുഞ്ഞുമത്സ്യങ്ങളെ പാര്‍പ്പിക്കുകയായിരുന്നു.

ഇന്നിപ്പോള്‍ അലങ്കാരമത്സ്യകൃഷി മാത്രമല്ല ഇവിടുള്ളത്. വളര്‍ത്തുമത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ഓമനപ്പക്ഷികള്‍ തുടങ്ങിയവയും ഉദ്യാനവിളകളും വളരുകയും ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാര്‍ഷിക കേന്ദ്രമായി ബാബുവിന്റെ വീട് മാറിക്കഴിഞ്ഞു. "വെറുമൊരു വരുമാനമാര്‍ഗം മാത്രമല്ല എന്റെ സംരംഭങ്ങള്‍. സമൂഹ്യപ്രതിബദ്ധതയോടെ സേവനം നല്കുന്ന കാര്‍ഷികവിജ്ഞാനവ്യാപനകേന്ദ്രമാണിവിടം.''- ബാബു പറയുന്നു. ഫാം ടൂറിസത്തിന്റെ വ്യത്യസ്തമായ ഒരു മാതൃകയും കൂടിയാണ് ഈ കേന്ദ്രം. വിദേശികളുള്‍പ്പെടെ നിരവധി സന്ദര്‍ശകരെ സ്വീകരിക്കുന്നത് ഇവിടുത്തെ ഒരു വരുമാനമാര്‍ഗമാണ്. അലങ്കാരമത്സ്യകൃഷിയിലേയ്ക്ക് കടന്നു വരുന്നവര്‍ക്ക് പരിശീലനം, കണ്‍സള്‍ട്ടന്‍സി, മത്സ്യക്കുഞ്ഞുങ്ങള്‍ ,അക്വേറിയങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.

എല്ലായിനം അലങ്കാരമത്സ്യങ്ങളും- ഏയ്ഞ്ചല്‍ഫിഷ്, ഗോള്‍ഡ് ഫിഷ്, ഗപ്പി, ഫൈറ്റര്‍, കോയികാര്‍പ്, അരോണ, ഫ്ളവറോണ്‍, ഓസ്കര്‍, ഗൌരാമി, ക്ളോണ്‍ഫിഷ്,ടെട്ര, അല്‍ബിനോ ഷാര്‍ക്, പാരറ്റ് ഫിഷ്, മഞ്ഞക്കൂരി - ഇവിടെയുണ്ട്. കൂടാതെ വളര്‍ത്തുമത്സ്യങ്ങളായ ആസാംവാള, തിലാപ്പിയ(നൈലോട്ടിക്ക), കരിമീന്‍, റെഡ്ബെല്ലി, കട്ല, റൊഹു,മൃഗാല്‍, ഗ്രാസ് കാര്‍പ് തുടങ്ങിയവയുടെ വിത്തും ലഭിക്കുന്ന ഒരു ഫിഷ് സീഡ് സൂപ്പര്‍മാര്‍ക്കറ്റായി ബാബുവിന്റെ വീട് മാറിക്കഴിഞ്ഞു. ഈ മത്സ്യങ്ങളില്‍ പലതും ഇവിടെത്തന്നെ പ്രജനനം നടത്തി ഉത്പാദിപ്പിക്കുന്നവയാണ്. ബാക്കിയുള്ളവയെ ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നു.

അലങ്കാരമത്സ്യപ്രജനനത്തിലൂടെ മാത്രമല്ല അവയെ വളര്‍ത്തിവലുതാക്കിയും പണമുണ്ടാക്കാമെന്ന് ബാബു ചൂണ്ടിക്കാട്ടി. ''ഈ കോയികാര്‍പ് മത്്സ്യങ്ങളുടെ കുഞ്ഞുങ്ങളെ 2.5-3 രൂപ വിലയ്്ക്കു കിട്ടും. ഏതാനും മാസം വളര്‍ത്തി വലുതാക്കിയാല്‍ ഇവയ്ക്ക് 250 രൂപ വരെയാണ് വില.''- ഈ രംഗത്തെ വരുമാനസാധ്യത വ്യക്തമാക്കിക്കൊണ്ട് ബാബു പറഞ്ഞു. ഇപ്രകാരം തന്റെ പക്കല്‍ നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്നവരില്‍ നിന്നും വളര്‍ച്ചയെത്തിയ അലങ്കാരമത്സ്യങ്ങളെ തിരികെ വാങ്ങാനും ഇദ്ദേഹം തയാറാണ്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അലങ്കാരമത്സ്യകൃഷി നടത്തുന്ന നിരവധിയാളുകള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. കേവലം മൂവായിരം രൂപയില്‍ താഴെ മുതല്‍മുടക്കില്‍ അലങ്കാരമത്്സ്യപ്രജനനത്തിലേയ്ക്ക് തുടക്കക്കാര്‍ക്ക് കടന്നുവരാമെന്ന് ഇദ്ദേഹം പറയുന്നു. ഗപ്പി, പ്ളാറ്റി, മോളി തുടങ്ങിയ പ്രസവിക്കുന്ന ഇനം മത്സ്യങ്ങളായിരിക്കും തുടക്കക്കാര്‍ക്ക് അനുയോജ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിമിതമായ സ്ഥലത്തുനിന്ന്് കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. പത്തു ജോടി മാലാഖമത്സ്യങ്ങളെ ചിട്ടയായി പ്രജനനം നടത്തി അമ്പതിനായിരം രൂപ വരെ നേടുന്നതെങ്ങനെയെന്ന് കണക്കുകള്‍ നിരത്തി ബാബു വിശദീകരിക്കുമ്പോള്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാതെ കേള്‍വിക്കാര്‍ അമ്പരക്കും. ഇത് ഏട്ടിലെ കണക്കാണെങ്കിലും സ്ഥിരോത്സാഹവും താത്പര്യവുമുള്ളവര്‍ക്ക് ഇതിലേറെയും നേടാവുന്നതേയുള്ളെന്നു ഇദ്ദേഹം വ്യക്തമാക്കുന്നു. പരിശീലനത്തിനായി ഇവിടെയത്തുന്നവര്‍ക്ക് ഫാമില്‍ ഒരു ദിവസം കൂടെ പ്രവര്‍ത്തിച്ചുള്ള പ്രായോഗികപരിശീലനമാണ് നല്‍കുന്നത്. ഒരുദിവസത്തെ പരിശീലനത്തിനു 250 രൂപ ഫീസ് ഈടാക്കും. വ്യക്തികള്‍ മാത്രമല്ല കര്‍ഷക സംഘടനകള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരൊക്കെ സംഘമായെത്തിയും പരിശീലനം നേടാറുണ്ട്.

ചില്ലുടാങ്കുകള്‍ നിറഞ്ഞ മുറ്റത്തുനിന്നും തൊടിയിലേയ്ക്ക് ഇറങ്ങിയാല്‍ വിവിധ വലിപ്പത്തിലുള്ള കുളങ്ങളിലും ചാലുകളിലും മത്സ്യങ്ങളെ കാണാം. അവയ്ക്കിടയിലുടെ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയും ധാരാളമായുണ്ട്. മറ്റൊരു ഭാഗത്ത് വിവിധ ഇനം പക്ഷികളും മൃഗങ്ങളും- ഭീമാകാരനായ എമു പക്ഷി മുതല്‍ കുഞ്ഞ•ാരായ ലവ്ബേര്‍ഡ്സ് വരെ ഇക്കൂട്ടത്തിലുണ്ട്. വളരെ ഇണക്കത്തില്‍ വളരുന്ന മൂന്ന് പരുന്തുകള്‍ ബാബുവിന്റെ മകന്‍ ശങ്കറിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ടര്‍ക്കി, ഗൂസ്, ഗിനി, താറാവ്, ഫ്ളയിംഗ് ഡക്ക് ,കോഴി, സില്‍ക്കി കോഴികള്‍ എന്നിങ്ങനെ എല്ലായിനം പക്ഷികളും ഈ തൊടിയിലുണ്ട്. ഫാമിനു കാവലായി നാല് നായ്ക്കളേയും ഇവര്‍ വളര്‍ത്തുന്നു.

ഫാമില്‍ ബാബുവിനു തുണയായി ഭാര്യ അനിതയും മക്കളായ ശങ്കര്‍, ശങ്കരി, ശാരിമോള്‍ എന്നിവരുമുണ്ട്. അക്വാകള്‍ചര്‍ ബിരുദധാരിയായ ശങ്കര്‍ മത്സ്യകൃഷിയിലെ സാങ്കേതികമികവ് വര്‍ധിപ്പിക്കുവാന്‍ ബാബുവിനെ സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497320294

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)