Thursday, October 27, 2011

ചൊരിമണലിലൊരു ഹരിതചരിതം


ജയിംസ് ജേക്കബ്

പ്രായം 30. സ്വന്തമായി രണ്ട് ഓഫ്സെറ്റ് പ്രസും ഡിജിറ്റല്‍ സ്റുഡിയോയുമുണ്ട്. ഫോട്ടോഗ്രാഫി ഒരേസമയം കമ്പവും വരുമാനവുമാണ്. ഓണ്‍ലൈനായി ഫോട്ടോവില്പന നടത്തിയും പണമുണ്ടാക്കുന്നു. അഡോബ് ഫോട്ടോഷോപ് സോഫ്റ്റ്വെയറില്‍ കമ്പനി അംഗീകൃതപരിശീലനം നേടിയിട്ടുണ്ട്. പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം കോഴ്സില്‍ ചേരാനുള്ള തയാറെടുപ്പില്‍- ഇങ്ങനൊരു ചെറുപ്പക്കാരനോട് ചേര്‍ത്തലയിലെ ചൊരിമണലില്‍ പാവലും പയറും വാഴയും കൃഷി ചെയ്യുന്നതിനേക്കറിച്ചു സംസാരിക്കാന്‍ പോലും ആരും മടിക്കും. എന്നാല്‍ ഹരി എന്നസി.ഹരിഹരന്‍ മുന്‍പറഞ്ഞ എല്ലാ താത്പര്യങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ പച്ചക്കറികൃഷിയും വാഴക്കൃഷിയും വിജയകരമായി നടത്തുന്നുണ്െടന്നു മാത്രമല്ല അനേകം അയല്‍ക്കാരെ കൃഷിയിലേയ്ക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തനാമീ യുവകര്‍ഷകന്റെ കൃഷിവിശേഷങ്ങളിലേയ്ക്ക്:

അരൂക്കുറ്റിയിലെ ഹരിയുടെ വീട്ടില്‍ നിന്നു തന്നെയാവാം തുടക്കം. വിവിധ ഇനം പച്ചക്കറികള്‍ വളരുന്ന കൂടകളാണ് ഹരിയുടെ മുറ്റം നിറയെ. വെണ്ടയായിരുന്നു കൂടുതലുണ്ടായിരുന്നത്. പിന്നാമ്പുറത്തോയ്ക്കു ചെല്ലുമ്പോഴാണ് കൃഷിയുടെ യഥാര്‍ഥരൂപം വ്യക്തമാവുക. 70 സെന്റ് സ്ഥലത്ത് പയറും പാവലും പീച്ചിലും വിപുലമായി കൃഷി ചെയ്തിരിക്കുന്നു. തത്തപ്പച്ചനിറത്തില്‍ നീണ്ടുകിടക്കുന്ന പയറും വെളുത്ത പാവയ്ക്കയുമൊക്കെ ഏതൊരു അരസികന്റേയും കണ്ണുടക്കാന്‍ പര്യാപ്തമാണ്. രാസകീടനാശിനികള്‍ പരമാവധി ഒഴിവാക്കിയുള്ള പച്ചക്കറികൃഷിയാണ് ഇവിടുള്ളത്.

മൂന്നു വര്‍ഷം മുമ്പാണ് ഹരി കൃഷിയിലേയ്ക്കു തിരിഞ്ഞത്. കാര്‍ഷികമേഖലയില്‍ നിന്നും നാം അകലുന്നതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള ആഗ്രഹമുണ്ടായതെന്നു ഹരി പറയുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മാര്‍ഥതയോടെയും ഗൌരവബുദ്ധിയോടെയുമായിരുന്നു കൃഷിയിലേയ്ക്കു കടന്നുവന്നത്. വെറുതേ നാലു വിത്തു പാകിയാല്‍ നല്ല കര്‍ഷകനാകില്ലെന്നു മനസ്സിലാക്കിയ ഈ യുവാവ് കൃഷി പഠിക്കാനായി മറ്റു ജില്ലകളില്‍ മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലേയ്ക്കു പോലും പഠനയാത്രകള്‍ നടത്തി. നമ്മുടെ നാട്ടിലെ കൃഷിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഇവ സഹായിച്ചു.അയല്‍നാടുകളില്‍ നിന്നെത്തുന്ന വിഷപൂരിതമായ കായ്കനികള്‍ നമ്മുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നുവെന്ന യാഥാര്‍ഥ്യവും സ്വയം കൃഷി ചെയ്ത് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുക മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവും ഹരിയെ കൃഷിക്കാരനാവുകയെന്ന തീരുമാനത്തിലെത്തിച്ചു. വീട്ടുകാര്യങ്ങളും കൃഷിയും ഭാര്യയെ ഏല്പിക്കുന്ന പരമ്പരാഗത ഭര്‍ത്താവാകാതെ, ബിസിനസില്‍ ഭാര്യയെകൂടി പങ്കാളിയാക്കിയ ശേഷം സ്വയം കൃഷിയിലേയ്ക്കു മാറുകയാണ് ഇദ്ദേഹം ചെയ്തത്.

പാഴ്മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം ജെസിബി ഉപയോഗിച്ച് 70 സെന്റ് പുരയിടം നിരപ്പാക്കുകയാണ്് കൃഷി ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഹരി ആദ്യം ചെയതത്. പുരയിടത്തിലെ മണ്ണും കുളത്തിലെയും കുഴല്‍ക്കിണറിലേയും വെള്ളവുമൊക്കെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായം വിതറി. രണ്ടാഴ്ചയ്ക്കു ശേഷം പച്ചിലകളും ചാണകവും കൊണ്ട് പുതയിട്ടു. ആഴ്ചയില്‍ രണ്ടു തവണ കൃഷിയിടം നന്നായി നനയ്ക്കുകയും ചെയ്തു. ഇത്രയേറെ വിപുലമായ തയാറെടുപ്പുകള്‍ മണ്ണിനെ മുളപ്പിക്കാനായിരുന്നെന്നു ഹരി പറയുന്നു. ജീവനുള്ള മണ്ണ് ഉറപ്പാക്കിയ ശേഷം കൃഷിയിടത്തിന്റെ അതിരിലൂടെ വാഴക്കൃഷി ആരംഭിച്ചു.

വാഴക്കൃഷി

രണ്ടു മീറ്റര്‍ അകലത്തില്‍ രണ്ടടി വീതം വീതിയും ആഴവുമുള്ള കുഴികളാണ് വാഴ നടാനെടുത്തത്. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നല്‍കിയാണ് വാഴക്കന്നുകള്‍ നട്ടത്.വാഴയ്ക്കു നല്കാന്‍ ഹരിയ്ക്ക് ഒരു പ്രത്യേക ജൈവവളക്കൂട്ടുണ്ട്. കൊന്നയില, ശര്‍ക്കര, ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ 200 ലിറ്റര്‍ ജാറിന്റെ കാല്‍ഭാഗത്തോളമെടുത്ത് പകുതിഭാഗം വരെ ഗോമൂത്രം നിറയ്ക്കുന്നു. ഈ മിശ്രിതം കലക്കിയശേഷം ഒരാഴ്ചയോളം മൂടിക്കെട്ടി വയ്ക്കുന്നു.ഇങ്ങനെ തയാറാക്കുന്ന വളക്കൂട്ട് ആവശ്യാനുസരണം ഇളക്കിയെടുത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണ് വാഴയ്ക്കു നല്‍കുന്നത്. ഈ ജൈവവളക്കൂട്ട് മാസത്തില്‍ മൂന്നു തവണയും രാസവളം ഒരു തവണയും നല്‍കുന്ന വളപ്രയോഗക്രമമാണ് ഹരി പാലിക്കുന്നത്. ഈ ക്രമംകൃത്യമായി പാലിക്കുന്നുണ്െടന്നുറപ്പാക്കാന്‍ പ്രത്യേക ചാര്‍ട്ട് തന്നെ ഹരി തയാറാക്കി. ഓരോ മാസവും 250 ഗ്രാം പൊട്ടാഷും 100 ഗ്രാം യൂറിയും വീതമാണ് ഹരി ഓരോ വാഴയ്ക്കും രാസവളമായി നല്‍കിയത്. റോബസ്റ്റയും നേന്ത്രനും കൃഷി ചെയ്ത തനിക്ക് റോബസ്റ്റ ശരാശരി 30 കിലോഗ്രാം വീതവും നേന്ത്രന്‍ 20 കിലോഗ്രാം വീതവും വിളവ് ലഭിച്ചെന്നു ഹരി പറയുന്നു.

ഇതേത്തുടര്‍ന്ന രണ്ടു കൂട്ടുകാരുടെ പങ്കാളിത്തത്തോടെ പള്ളിപ്പുറത്തും വാഴക്കൃഷി ആരംഭിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷി

കൃഷിയിടത്തെ ഏഴു ഭാഗങ്ങളായി അളന്നു തിരിച്ചായിരുന്നു പച്ചക്കറികൃഷി. ഓരോ ഭാഗത്തും പയര്‍, പാവല്‍, പീച്ചില്‍, കോവല്‍, വഴുതിന, വെണ്ട, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. കൂടാതെ വാഴയ്ക്കിടയിലൂടെ മത്തനും കുമ്പളവും പാകിയ ശേഷം വള്ളി വീശിയപ്പോള്‍ അരികിലൂടെ ഓലയിട്ട് പടര്‍ത്തി. ഒരു ടണ്‍ ചാണകപ്പൊടിയും 200 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും കൂട്ടിക്കലര്‍ത്തിയ മിശ്രിതത്തില്‍ 15 കിലോഗ്രാം ട്രൈക്കോഡര്‍മ രണ്ടാഴ്ച വളര്‍ത്തിയുണ്ടാക്കിയ മിശ്രിതമായിരുന്നു പച്ചക്കറികള്‍ക്ക് അടിവളമായി നല്‍കിയത്. ഇപ്രകാരം ട്രൈക്കഡര്‍മ ചേര്‍ത്ത തടങ്ങളില്‍ വിത്തു പാകി നനവ് നിലനിര്‍ത്തി.മുളച്ചുവന്ന തൈകള്‍ രണ്ടില പരുവം പിന്നിട്ടപ്പോള്‍ ലിറ്ററിനു അഞ്ചു ഗ്രാം എന്ന തോതില്‍ യൂറിയ വെള്ളത്തില്‍ കലക്കി തളിച്ചു. ഇത് തൈകളുടെ വളര്‍ച്ച വേഗത്തിലാക്കി. രണ്ടാഴ്ചയ്ക്കു ശേഷം ചെടിയൊന്നിനു ഒരു പിടി വീതം മണ്ണിരകമ്പോസറ്റ് തൂവി.വളര്‍ച്ചാത്വരകങ്ങളും സൂക്ഷ്മമൂലകങ്ങളുമുള്ള മണ്ണിരകമ്പോസ്റ്റിന്റെ സഹായത്താല്‍ വള്ളിവീശുന്ന പാവലും പീച്ചിലും പയറും പന്തലിലേയ്ക്കു പടര്‍ത്തുന്നു. ഇവയില്‍ പയറൊഴികെയുള്ളവയ്ക്ക് പന്തലിനു മുകളിലെത്തുന്നതിനു മുമ്പുണ്ടാകുന്ന ശിഖരങ്ങള്‍ നുള്ളിക്കളയും. പയറിന്റെ ശിഖരങ്ങള്‍ കൂടുതല്‍ കായ്ഫലം തരും.

വള്ളി വീശുന്ന ഘട്ടത്തില്‍ സ്യൂഡോമൊണാസ് ലായനി ചെടിയുടെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തില്‍ തളിക്കും. കുമിള്‍ രോഗങ്ങളെന്തെങ്കിലും കൂടുതലായി കണ്ടാല്‍ ബാവിസ്റ്റിന്‍, എന്‍സോഫില്‍ എം45 എന്നിവ മിതമായി പ്രയോഗിച്ചിരുന്നെന്ന് ഹരി പറഞ്ഞു.കീടങ്ങള്‍ക്കെതിരേ വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരിമുളക് എന്നിവയുടെ മിശ്രിതമായിരുന്നു മുഖ്യ ആയുധം. അതു ഫലിക്കാതെ വന്നാല്‍ മാത്രം സെവിന്‍ തളിച്ചിരുന്നു.കായ്കള്‍ പറിച്ചതിനു ശേഷമായിരുന്നു ഇത്. പയറിനു ചാഴിശല്യം രൂക്ഷമായാല്‍ 'പന്തം കൊളുത്തി പ്രകടന'ത്തിലൂടെ അവയെ തുരത്തുമെന്ന് ഹരി പറഞ്ഞു. സന്ധ്യയാകുമ്പോള്‍ പച്ചക്കറികള്‍ക്കിടയിലൂടെ പന്തം വീശി നടന്നാല്‍ 90 ശതമാനം ചാഴിയും നശിക്കുമത്രേ. പാവലിലെ ചെറുകീടങ്ങള്‍ക്കെതിരേ എല്ലാ ചുവടുകളിലും ആഴ്ചയില്‍ രണ്ടുതവണ സന്ധ്യസമയത്ത് ഗന്ധകം പുകയ്ക്കുന്ന രീതിയും ഹരിക്കുണ്ട്. ഇത് പാവലിന്റെ വളര്‍ച്ച കൂട്ടാനും സഹായകമാണെന്നാണ് ഹരിയുടെ പക്ഷം.

വിളവെടുപ്പാരംഭിച്ച പച്ചക്കറികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 200 ഗ്രാം മണ്ണിരകമ്പോസ്റ്റ്, ചാണക-ഗോമൂത്ര മിശ്രിതം എന്നിവ നല്കും.രണ്ടാഴ്ചയില്‍ ഒരിക്കല്‍ പത്തു ഗ്രാം പൊട്ടാഷ്, മാസത്തിലൊരിക്കല്‍ ഫാക്ടംഫോസ് എന്നിങ്ങനെ രാസവളങ്ങളും നല്‍കിവരുന്നു. പച്ചക്കറികളിലെ കീടനിയന്ത്രണത്തിനു, പ്രത്യേകിച്ച് കായീച്ചകളെ നശിപ്പിക്കുന്നതിന്, കാര്‍ഷിക സര്‍വകലാശാലയുടെ ഫിറമോണ്‍കെണി ഉപയോഗിച്ചുവരുന്നു. ഫ്യുറഡാന്‍ ചേര്‍ത്ത പഴക്കെണിയും തുളസിക്കെണിയും ഇതേ ആവശ്യത്തിനു ഹരി ഉപയോഗിക്കാറുണ്ട്.

തക്കാളി, വഴുതിന, വെണ്ട എന്നിവ ട്രേകളില്‍ പാകി മുളപ്പിച്ച ശേഷം വാരങ്ങളിലേയ്ക്ക് പറിച്ചു നടുകയാണ് പതിവ്. ട്രേകളില്‍ ന്ില്‍ക്കുമ്പോള്‍ തന്നെ ഈ തൈകള്‍ക്ക് യൂറിയയുടേയും സ്യൂഡോമോണാസിന്റെയും ലായനികള്‍ തളിക്കുന്നു.

വെള്ളക്കെട്ടുള്ള പ്രദേശമായതിനാല്‍ തടം ഉയര്‍ത്തിയെടുത്താണ് പച്ചക്കറികൃഷി. ഇത്തരം തടങ്ങളില്‍ ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട ശേഷം പ്ളാസ്റിക് ഷീറ്റ് കൊണ്ട് അവ മൂടുന്നു. ഇപ്രകാരം തടം മൂടിയ ഷീറ്റുകളില്‍ ദ്വാരമുണ്ടാക്കിയായാണ് വിത്ത് / തൈ പാകുന്നത്. ഇതുമൂലം രണ്ടു മെച്ചമുണ്ട്-1.കനത്ത മഴമൂലം തടം ഒലിച്ചു പോകുന്നില്ല 2. ചെടിച്ചുവട്ടില്‍ വെള്ളക്കെട്ടുണ്ടാവുന്നില്ല.

ബിസിനസ് തുടരുമ്പോള്‍ തന്നെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഹരി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൈക്കാട്ടുശേരി ബ്ളോക്കിലെ എല്ലാ പഞ്ചായത്തുകളിലും പങ്കാളിത്തകൃഷി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ ചെറുപ്പക്കാരന്‍. കൃഷിയില്‍ താത്പര്യമുള്ളവരുമായി ചേര്‍ന്ന് ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്േടക്കറില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യാനാണ് പരിപാടി. ഇതിനായി 'ഗ്രീന്‍ ഫാം' എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിവരികയാണ്. ഇപ്രകാരം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിപണനം ചെയ്യാനുള്ള പിന്തുണ നല്‍കുമെന്ന് ഹരി അറിയിച്ചു. അരൂക്കുറ്റിയില്‍ ഓണവിപണി ലക്ഷ്യമാക്കി പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ 2000 വാഴയും ഇടവിളകളായ ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യാനുള്ള പദ്ധതിയാണ് മറ്റൊരു ഹരിതസംരംഭം.

സംരക്ഷിതകൃഷി

പച്ചക്കറി കൃഷി ഹൈടെക് ആക്കാനുള്ള നീക്കത്തിലാണ് ഹരി. ഇതിനായി വീടിനുമുകളില്‍ യു.വി സ്റെബിലൈസ്ഡ് പോളിത്തിലീന്‍ ഷീറ്റുപയോഗിച്ച് ഗ്രീന്‍ഹൌസ് നിര്‍മിച്ചുകഴിഞ്ഞു. ഡ്രിപ്, ഫോഗര്‍ എന്നീ ജലസേചനരീതികളുടേയും ആധുനിക ഫെര്‍ട്ടിഗേഷന്‍ സാങ്കേതികവിദ്യയുടേയും സഹായത്തോടെ മണ്ണില്ലാക്കൃഷി (ഹൈഡ്രോപോണിക്സ്) നടത്തി പച്ചക്കറി ഉത്പാദനം പതി•ടക്കാക്കാമെന്ന പ്രതീക്ഷയിലാണിത്. കാപ്്സിക്കമാണ് പുരമുകളില്‍ ആദ്യം വിളവിറക്കുന്നതെന്നു ഹരി വ്യക്തമാക്കി.

വിപണനം

പച്ചക്കറി വിപണനം ഹരിക്ക് ഒരു തലവേദനയല്ല. അരൂക്കുറ്റി ഫാര്‍മേഴ്സ് ക്ളബിന്റെ പച്ചക്കറി സ്റാള്‍ വഴിയും ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിവടങ്ങളിലെ പച്ചക്കറി വില്പനശാലകള്‍ വഴിയും മറ്റുമാണ് വിപണനം. ആലുവയിലെ ഒരു ഫ്ളാറ്റിലേയ്ക്ക് വിഷാംശം തീരെ കുറഞ്ഞ പച്ചക്കറികള്‍ പ്രീമിയം വിലയ്ക്കാണ് നല്‍കുന്നത്. ടൂറിസ്റ് റിസോര്‍ട്ടുകളില്‍ നിന്നും മറ്റും നല്ല പച്ചക്കറിയ്ക്കായുള്ള ഡിമാന്‍ഡ് നിരന്തരമുണ്െടന്നു ഹരി പറഞ്ഞു. ഗ്രൂപ്പ അടിസ്ഥാനത്തിലുള്ള കൃഷി വ്യാപകമാകുന്നതോടെ ഇത്തരം ആവശ്യക്കാരെ തൃപ്തിപ്പെടുത്താമെന്ന പ്രതീക്ഷയാണ് ഉത്സാഹിയായ ഈ ചെറുപ്പക്കാരനുള്ളത്.

ഹരി ഒരു മറുപടിയാണ്. അടുത്ത ദശകത്തിലെ മലയാളികര്‍ഷകന്‍ എങ്ങനെയായിരിക്കുമെന്ന് ചോദ്യത്തിനുള്ള മറുപടി. പരമ്പരാഗത നാട്ടറിവും ആധുനിക കൃഷിമുറകളും വിപണനതന്ത്രങ്ങളും കൂട്ടി യോജിപ്പിച്ച് മുതല്‍മുടക്കി കൃഷി ചെയ്യുന്ന ഇത്തരം നവകര്‍ഷകരാണ് ഇനി നമുക്കുണ്ടാവേണ്ടത്. എണ്ണം കുറവെങ്കിലും മികവേറുന്ന ഒരു കര്‍ഷകതലമുറയുടെ തുടക്കമാവട്ടെ ഇത്.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)