ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Wednesday, May 16, 2012

മുയല്‍ കൃഷി : പ്രവാസികള്‍ക്കായി ഒരു മാതൃക

മലപ്പുറം : മുയല്‍കൃഷിയില്‍ മാതൃകയും വഴികാട്ടിയുമാവുകയാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താഴെപ്പാലത്തെ ആഷിയാന മുയല്‍ഫാം. വെറും മൂന്നു വര്‍ഷംകൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ന്ന ആഷിയാനയില്‍ മുയല്‍ വളര്‍ത്തല്‍ കൃഷിയല്ല; കലയാണ്. 25 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവന്ന മിഗ്ദാദിന് ഭാര്യ ജാന്‍സി നേരംപോക്കിനായി നടത്തിയിരുന്ന മുയല്‍വളര്‍ത്തല്‍ വിപുലപ്പെടുത്തുമ്പോള്‍ വ്യക്തമായ കണക്കുകൂട്ടലുകളൂണ്ടായിരുന്നു. ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന പ്രിയം അതിനു കരുത്തേകി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കി ആഷിയാന തുടങ്ങുമ്പോള്‍ മിഗ്ദാദിനും ജാന്‍സിക്കും മുയല്‍കൃഷിയെക്കുറിച്ച് ഏറെയൊന്നും അറിയില്ലായിരുന്നു.

പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി ഗുണനിലവാരമുള്ള മുയലുകളെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ന് മിഗ്ദാദിന് പരീക്ഷിച്ചു വിജയിച്ച തന്റേതായ കൃഷിരീതിയുണ്ട്. ഇതാണ് കേരളമൃഗസംരക്ഷണ വകുപ്പിന്റെ 2008 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള ജീവനം അവാര്‍ഡ് നേടാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഓമനിച്ചുവളര്‍ത്തുന്നതിനും കൃഷിചെയ്യുന്നതിനും മുയലുകളെ തേടി ആഷിയാനയിലെത്തുന്നവര്‍ക്ക് തങ്ങളുടെ വിജയഫോര്‍മുല പകര്‍ന്നു നല്‍കി മിഗ്ദാദും ജാന്‍സിയും അവരോടൊപ്പം കൂടുന്നു; എപ്പോഴും തുണയായി. 2005ല്‍ 50 മുയലുകളുമായി ആരംഭിച്ച ആഷിയാനയില്‍ ഇന്ന് 2000ല്‍ അധികം മുയലുകളുണ്ട്.

ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജെയിന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്‌ജെയിന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ എന്നിവയെല്ലാം ആഷിയാനയിലുണ്ട്. നീണ്ട രോമങ്ങളുള്ള അംഗോറയെ അലങ്കാരത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത്. മറ്റു ഇറച്ചി മുയലുകള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 4-5.5 കിലോ തൂക്കം വരും. മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് മുയലിറച്ചിയുടെ പ്രത്യേകത.ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയുമാണ്. രാസമാലിന്യമില്ലാത്ത ഔഷധഗുണമുള്ള വെളുത്തമാംസം. അതുകൊണ്ടുതന്നെ മുയലിറച്ചിക്കുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.

മലപ്പുറത്തുമാത്രം പ്രതിദിനം 1500 കിലോയിലേറെ ഇറച്ചിക്ക് ആവശ്യക്കാരുണ്ട്. ഉത്സവാവസരങ്ങളിലും വിശേഷദിവസങ്ങളിലും ആവശ്യക്കാര്‍ ഇരട്ടിയാവും. മിഗ്ദാദ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിനും വിപണനത്തിലുമെല്ലാം മിഗ്ദാദിന് കൃത്യമായ നിഷ്ഠയുണ്ട്. ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ ഷെഡ്ഡിനകത്ത് വിവിധ നിറങ്ങളുള്ള ചായംതേച്ച കമ്പിക്കൂടിനകത്താണ് മുയലുകളെ വളര്‍ത്തുന്നത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള പ്രത്യുത്പാദനശേഷിയെത്തിയ മുയലുകളെയാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. തിരച്ചെടുക്കുമ്പോഴും ആരോഗ്യമുള്ളവയും രോഗമില്ലാത്തവയുമാണെന്ന് ഉറപ്പുവരുത്തും. എട്ട് പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളാണ് ആഷിയാനയില്‍ വില്‍ക്കുന്നത്. ഒരു യൂണിറ്റിന് 8750 രൂപയാണ് വില. വളര്‍ച്ചയെത്തിയാല്‍ കിലോക്ക് 100 നല്‍കി കര്‍ഷകരില്‍നിന്ന് മുയലുകളെ തിരിച്ചെടുക്കും. യാത്രക്കിടയിലോ മറ്റോ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മുയലുകള്‍ ചാകാനിടയായാല്‍ പുതിയ മുയലുകളെ നല്‍കും. ചെന പിടിക്കാത്തവയേയും മാറ്റിനല്‍കും. ഇതിനകം 1500ഓളം യൂണിറ്റുകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിറ്റിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് മുയല്‍വളര്‍ത്തല്‍ സംബന്ധിച്ച സി.ഡി.യും പുസ്തകവും നല്‍കുന്നത് ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷയും മുയലുകളെ നല്‍കുന്നതിനുമുമ്പ് ആഷിയാനയില്‍ നടത്താറുണ്ട്. മുയലുകള്‍ക്ക് സംഗീതം കേള്‍പ്പിക്കുന്നതാണ് ആഷിയാനയിലെ മറ്റൊരു കൗതുകം. മുയലുകള്‍ തിന്നുന്ന സമയത്താണ് ഷെഡ്ഡിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തിലൂടെ സംഗീതം കേള്‍പ്പിക്കുന്നത്. ഇത് മുയലുകള്‍ക്ക് രോഗമകറ്റി ആരോഗ്യം നല്‍കുമെന്ന് മിഗ്ദാദ് സാക്ഷ്യപ്പെടുത്തുന്നു. വളര്‍ത്തലും പരിചരണവും പരിസരശുചിത്വമാണ് മുയല്‍കൃഷിയില്‍ പ്രധാനം. പൊതുവെ രോഗങ്ങള്‍ കുറവായ മുയലുകള്‍ക്ക് പിടിപെടുന്ന മിക്ക അസുഖങ്ങളുടേയും പ്രധാനകാരണം ശുചിത്വമല്ലായ്മയാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ ഷെഡ്ഡ് തയ്യാറാക്കുന്നതു മുതല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു യൂണിറ്റ് മുയല്‍ വളര്‍ത്തുന്നതിന് 35 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ്ഡ് വേണം. ഷെഡ്ഡ് ശുചിയുള്ളതും ചൂടില്ലാത്തതും നല്ല വായു സഞ്ചാരമുള്ളതും ഈര്‍പ്പമില്ലാത്ത രീതിയിലുമായിരിക്കണം. കൂടും ഷെഡ്ഡും കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം ഒഴുകിപ്പോകുന്നതിനും സംവിധാനം വേണം.

ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. വിസര്‍ജ്ജ്യം തങ്ങിനില്‍ക്കാത്ത കൂടുകളാവണം. ദിവസവും മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും തറയും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുയലുകള്‍ക്ക് രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖരആഹാരവും നല്‍കണം. മാവ്, പ്‌ളാവ്, ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ റബ്ബര്‍, കാട്ടുറബ്ബര്‍, മീന്‍കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇല നല്‍കരുത്. ശീമക്കൊന്ന നല്‍കുമ്പോള്‍ തലേദിവസം വെട്ടി വാടിയശേഷം നല്‍കേണ്ടതാണ്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാം. തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കണം. മിശ്രിതത്തില്‍ അല്പം വെള്ളം ചേര്‍ത്തു കുഴച്ചുവേണം നല്‍കാന്‍. ഒരു മുയലിന് 100150ഗ്രാം കൊടുക്കണം.

കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം. ഇണചേര്‍ക്കല്‍ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയാണ് മുയലുകള്‍ക്ക്. 6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലിട്ടാല്‍,കൂട് പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍മുയല്‍ ആണ്‍മുയലിനെ ആക്രമിക്കാനും അവ ചത്തുപോകാനും സാധ്യതയുണ്ട്. ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ അവയുടെ കുഞ്ഞുങ്ങളുമായി ഇണചേര്‍ക്കരുത്. ഇണചേര്‍ത്തതിനുശേഷം സ്വന്തം കൂട്ടിലേക്കു മാറ്റണം. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ 23~ാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും. 28-ാം ദിവസം പ്രസവിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. കൂട്ടില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ അടിയില്‍ അരിപ്പയും വശങ്ങളില്‍ ഒരിഞ്ച് ഉയരത്തില്‍ മരവുമുപയോഗിച്ചാണ് കൂട് തയ്യാറാക്കേണ്ടത്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. പ്രസവം അധികവും രാത്രിയിലാണ് നടക്കുക. അരമണിക്കൂറിനുള്ളില്‍ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ ഏഴുമുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. അമ്മ മുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടച്ച് വൃത്തിയാക്കി പെട്ടെന്ന് മുലയൂട്ടുന്നു. കുഞ്ഞുങ്ങള്‍ക്ക് രോമം ഉണ്ടാവാറില്ല. ഈ സമയത്ത് ഒരു പിടി ആര്യവേപ്പില പെട്ടിയില്‍ ഇട്ടു കൊടുക്കണം. നല്ല ആരോഗ്യവും ഭംഗിയുമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ ആഹാരത്തില്‍ വിറ്റാമിനുകളും മിനറലുകളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 25 ദിവസം വരെ തള്ളമുയലുകള്‍ മുലയൂട്ടും. രാത്രിസമയത്തും സന്ദര്‍ശകര്‍ ഇല്ലാത്തപ്പോഴുമാണ് മുലയൂട്ടുക. ആവശ്യത്തിന് പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങള്‍ സദാസമയവും ഉറക്കമായിരിക്കും. പ്രസവം കഴിഞ്ഞ മുയലുകള്‍ക്ക് പോഷകാഹാരം നല്‍കണം. 16 മുതല്‍ 20 ശതമാനം വരെ അസംസ്‌കൃതമാംസ്യം ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പ്രസവം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ഗ്‌ളൂക്കോസ് വെള്ളവും കൊടുക്കണം. കുഞ്ഞുങ്ങള്‍ 15 ദിവസം പ്രായമാകുമ്പോള്‍ തള്ളമുയലിന്റെ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചു തുടങ്ങും. ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ഈ സമയത്ത് ഇവ ബോക്‌സില്‍നിന്ന് പുറത്തുകടക്കാന്‍ ആരംഭിക്കും. അപ്പോള്‍ ബോക്‌സ് എടുത്ത് കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റണം. പെണ്‍മുയലുകള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 9 തവണ പ്രസവിക്കുന്നു. പ്രസവിച്ച് 10ാം ദിവസം പെണ്‍മുയലിനെ വീണ്ടും ഇണചേര്‍ക്കാം. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 2.5-3 കിലോ തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.
കടപ്പാട് : http://keralagraph.com/news.php?cat=agriculture&story=1242


കൂടുതല്‍ വിവരങ്ങള്‍ക്ക് :

Sunday, May 6, 2012

ഹൈഡ്രോപോണിക് കൃഷി

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത്?

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതി എന്നു ഒറ്റവാക്കില്‍ പറയാം. മാത്രമല്ല, ഇതാണ് ക്ലീന്‍ കൃഷി അഥവാ ഭാവിയുടെ പ്രതീക്ഷയായ കൃഷി സമ്പ്രദായം.  വളരുന്ന എന്താണോ അതാണ് ജൈവത.  ജീവനുള്ള എന്തിനും വളരാന്‍ ആഹാരം വേണം.  ചെടികളുടെ ആഹാരം എന്നു പറയുന്നത് 17 തരം രാസമൂലകങ്ങളാണ്. ഇവയില്‍ മൂന്നെണ്ണം  കാര്‍ബണ്‍ , ഓക്സിജന്‍,ഹൈഡ്രജന്‍ എന്നിവ അന്തരീക്ഷത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും സസ്യങ്ങള്‍ക്ക് ലഭിക്കും.  അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ‌ഓക്സൈഡില്‍ നിന്നാണ് കാര്‍ബണ്‍ സ്വീകരിക്കുന്നത്. ജലത്തില്‍ നിന്ന് ഓക്സിജനും ഹൈഡ്രജനും സ്വീകരിക്കുന്നു. കാര്‍ബണും ഹൈഡ്രജനും ചേര്‍ന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവ പദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്. പ്രകൃതിയില്‍ ഉള്ളത് എല്ലാം രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. രണ്ട് ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നതാണ് വെള്ളം. ഇങ്ങനെ പ്രകൃതിയില്‍ ആകെ 102 രാസപദാര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഈ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ജീവനുള്ളതും ഇല്ലാത്തതുമായി കോടാനുകോടി പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു സസ്യത്തിന്റെ 60ശതമാനത്തിലധികവും കാര്‍ബണ്‍ ആണ്.

എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം ആവശ്യമാണ് എന്ന് പറഞ്ഞുവല്ലൊ.  ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ധര്‍മ്മം ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നതാണ്.  സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും എല്ലാം ഊര്‍ജ്ജം വേണം. ഊര്‍ജ്ജമില്ലാതെ ജീവനുള്ള ഒന്നിനും  ഒരു നിമിഷം പോലും ജീവനോടെ നിലനില്‍ക്കാന്‍ പറ്റില്ല.  എവിടെ നിന്നാണ് ഈ ഊര്‍ജ്ജം സസ്യ-ജന്തുജാലങ്ങള്‍ക്ക് ലഭിക്കുന്നത്?  സംശയമില്ല, സൂര്യനില്‍ നിന്നാണ് ഈ ഊര്‍ജ്ജം എല്ലാ ജീവജാലങ്ങള്‍ക്കും കിട്ടുന്നത്.  എന്നാല്‍ സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കുന്നതിന് സസ്യങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സസ്യങ്ങള്‍ സൌരോര്‍ജ്ജം സ്വീകരിച്ച്, അവയില്‍ ശേഖരിച്ചു വെക്കുന്നു. ആ ഊര്‍ജ്ജമാണ് ഭക്ഷണത്തിലൂടെ മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്.  അത്കൊണ്ട് സസ്യങ്ങളെ ഭൂമിയിലെ ഊര്‍ജ്ജഫാക്ടറി എന്നു പറയാം. സസ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഊര്‍ജ്ജമില്ലാതെ ഭൂമിയില്‍ ഒരു ചലനവും നടക്കുകയില്ലായിരുന്നു.  നമ്മള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഉപയോഗിക്കുന്ന ഡീസലും പെട്രോളും എല്ലാം ഒരു കാലത്ത് സസ്യങ്ങള്‍ സൂര്യനില്‍ നിന്ന് ശേഖരിച്ച ഊര്‍ജ്ജം തന്നെ ആണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സസ്യങ്ങള്‍ ഇങ്ങനെ ഊര്‍ജ്ജം ശേഖരിക്കുന്ന പ്രക്രിയയെ ആണ് പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോ സിന്തസിസ്സ് എന്നു പറയുന്നത്.


സസ്യങ്ങള്‍ ആകെ വേണ്ടത് 17 മൂലകങ്ങള്‍ ആണെന്ന് പറഞ്ഞല്ലൊ.  ആ മൂലകങ്ങളുടെ പട്ടികയാണ് ഇടത് ഭാഗത്ത് കാണുന്നത്. ഇതില്‍ കാര്‍ബണും ഹൈഡ്രജനും ഓക്സിജനും അന്തരീക്ഷത്തില്‍ നിന്നും ജലത്തില്‍ നിന്നും ലഭിക്കും എന്നും പറഞ്ഞു.  ബാക്കിയുള്ള 14 മൂലകങ്ങളും മണ്ണില്‍ നിന്ന് ലഭിക്കും എന്നുള്ളത് കൊണ്ടാണ് നമ്മള്‍ മണ്ണില്‍ കൃഷി ചെയ്യുന്നത്.  സസ്യങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ ചിലപ്പോള്‍ മണ്ണില്‍ തീര്‍ന്നുപോകും. അത്കൊണ്ടാണ് ഈ മൂന്നും അടങ്ങിയ NPK എന്ന രാസവളം നമ്മള്‍ മണ്ണില്‍ ചേര്‍ക്കുന്നത്.  രാസവളം മണ്ണില്‍ ഇടരുത്, അത് വിഷമാണ് എന്നൊക്കെ ഒരു അബദ്ധധാരണ ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുണ്ട്. ജൈവവളം മാത്രമേ ചെടികള്‍ക്ക് ഇടാവൂ എന്ന് മന്ത്രിമാര്‍ വരെ പ്രസ്താവിക്കുന്നു. ജൈവകൃഷി എന്ന വാക്ക് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.

എന്നാല്‍ ജൈവകൃഷി എന്നൊരു ഏര്‍പ്പാട് ഇല്ല എന്നതാണ് സത്യം.  ജൈവവളങ്ങള്‍  മണ്ണില്‍ ഇട്ടാല്‍ അത് നല്ലതാണ്. ഇപ്പറഞ്ഞ മൂലകങ്ങളില്‍ ചിലതോ അല്ലെങ്കില്‍ പലതോ ജൈവവളത്തില്‍ ഉണ്ടായേക്കാം.  എന്നാല്‍ അവയിലെ മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ അവയില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന സംഗതിയാണ്.  ജൈവളത്തില്‍ ഉള്ളത് സങ്കീര്‍ണ്ണമായ കൂറ്റന്‍ തന്മാത്രകളാണ്.  മണ്ണില്‍ ഇട്ടാല്‍ അവ ഡിപ്പോസിറ്റായി മണ്ണില്‍ കിടന്ന് ഭാവിയില്‍ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടും. പക്ഷെ തല്‍‌സമയം സസ്യങ്ങള്‍ക്ക് എന്തെങ്കിലും മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രാസവളം ഇടുക തന്നെ വേണം.

രാസവളങ്ങള്‍ ദോഷമോ വിഷമോ അല്ല.  കെമിക്കല്‍ എന്നു കേട്ടാല്‍ വിഷം എന്നൊരു മുന്‍‌വിധിയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. എല്ല്ലാം കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ തന്നെയാണ്.  ജൈവവളം വിഘടിച്ച് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പരുവത്തില്‍ എത്തുന്ന മൂലകങ്ങളും രാസപദാര്‍ത്ഥങ്ങള്‍ തന്നെ. വിറകും കരിയിലയും കത്തിച്ചാല്‍ കിട്ടുന്ന ചാരവും രാസപദാര്‍ത്ഥം തന്നെയാണ്. മേല്പറഞ്ഞ 14 മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുമ്പോള്‍ അവ ജൈവവളം വിഘടിച്ച് ഉണ്ടായ മൂലകങ്ങളാണോ രാസവളം ഇട്ടതില്‍ നിന്നാണോ മണ്ണില്‍ മുന്‍പേ ഉള്ളതാണോ എന്ന വ്യത്യാസം സസ്യങ്ങള്‍ക്ക് ഇല്ല.  ഇപ്പറഞ്ഞ മൂലകങ്ങള്‍ അടങ്ങിയ തന്മാത്രകള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അയണുകള്‍ ആയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. ഓസ്‌മോസിസ് മര്‍ദ്ധം എന്നൊരു പ്രതിഭാസമാണിത്. അയണ്‍ എന്നാല്‍ എന്തെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. ഒരു മൂലകത്തിലോ തന്മാത്രയിലോ ഒരു ഇലക്ട്രോണ്‍ കുറഞ്ഞാലോ കൂടിയാലോ നെഗറ്റീവ് ചാര്‍ജ്ജോ പോസിറ്റീവ് ചാര്‍ജ്ജോ ഉണ്ടാ‍കുന്ന കണങ്ങളെയാണ് അയണ്‍ എന്നു പറയുന്നത്.

ഇത്രയും മനസ്സിലാക്കിയാല്‍ മാത്രമേ ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത് എന്നു മനസ്സിലാവുകയുള്ളൂ.  സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടത് മണ്ണ് അല്ല, പ്രത്യുത മേല്പറഞ്ഞ 14 മൂലകങ്ങള്‍ ആണെന്ന് സാരം.  അതാണ് ഹൈഡ്രോപോണിക്ക് കൃഷിയില്‍ ചെയ്യുന്നതും.  ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ 14 മൂലകങ്ങളും റെഡിയായി അനുസ്യൂതം കിട്ടുന്നത്കൊണ്ട് ചെടി ക്രമാനുഗതമായി വളരുന്നു. വേരുകള്‍ക്ക് വളം അന്വേഷിച്ച് ദൂരെ പോകേണ്ടതില്ലാത്തത്കൊണ്ട് വേരുകള്‍ അധികം വളരുന്നില്ല. ആ വളര്‍ച്ച കൂടി തണ്ടുകള്‍ക്കും ഇലകള്‍ക്കും ഉണ്ടാകുന്നു.  എല്ലാ പോഷകഘടങ്ങളും സമീകൃതമായി ലഭിക്കുന്നത്കൊണ്ട് അവയില്‍ കായ്ക്കുന്ന ഫലങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും കൂടുതല്‍ സ്വാദും ഉണ്ടാവുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട സംഗതി കീടനാശിനികള്‍ വേണ്ടിവരില്ല എന്നതാണ്. അഥവാ വേണ്ടി വന്നാലും നാമമാത്രമായിരിക്കും. അധികം കീടങ്ങളും മണ്ണില്‍ നിന്നാണ് സസ്യങ്ങളെ ബാധിക്കുന്നത്.  ജൈവവളങ്ങള്‍ ഉണ്ടാക്കുന്ന വേളയില്‍ അവയില്‍ കീടങ്ങളും കാരീയം പോലെയുള്ള ഉപദ്രവകാരികളായ ലോഹങ്ങളും കലര്‍ന്ന് ജൈവവളങ്ങള്‍ ദോഷകരമാവാനും സാധ്യതയുണ്ട് എന്നതും ഇവിടെ പ്രസ്താവ്യയോഗ്യമാണ്.

ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളുമൊക്കെ ഹൈഡ്രോപോണിക് രീതിയില്‍ ശുദ്ധമായി കൃഷി ചെയ്യാന്‍ ആര്‍ക്കും സാധിക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങളും  എല്ലാ മൂലകങ്ങളുമടങ്ങിയ പോഷകലായനിയും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വഴിയും ഇവ വാങ്ങാനുള്ള സൌകര്യമുണ്ട്.  ആദ്യത്തെ പ്രാവശ്യം മാത്രമേ മുതല്‍‌മുടക്ക് ഉള്ളു.  വ്യത്യസ്തമായ സമ്പ്രദായങ്ങളില്‍ ഹൈഡ്രോപോണിക് കൃഷി ചെയ്യാം. ഇതില്‍ ഏറ്റവും ലളിതമായത് നാട സമ്പ്രദായമാണ് (Wick System). ചിത്രം നോക്കുക.  നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഞാന്‍ ഇത് ലളിതമായി വിവരിക്കാം.

നമുക്ക് വേണ്ടത്, ചെടിക്ക് വേരു പിടിപ്പിക്കാന്‍ ഗ്രോയിങ്ങ് മീഡിയം,പോഷക ലായനി, നാട, പിന്നെ ഗ്രോ മീഡിയവും പോഷകലായനിയും നിറക്കാന്‍ പാത്രങ്ങളും.   ഇപ്പോള്‍ എല്ലാ വീടുകളിലും പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടില്‍ ഉണ്ടാകും. അത് പകുതി കണ്ട് മുറിക്കുക. ബോട്ടിലിന്റെ അടപ്പിന് ഒരു ദ്വാരം ഉണ്ടാക്കുക. ബോട്ടിലിന്റെ അടിഭാഗം ലായനി നിറക്കാന്‍ ഉപയോഗിക്കാം.  മേല്‍ഭാഗം കമിഴ്ത്തി അടിഭാഗത്ത് വെക്കുക. അടപ്പിലെ സുഷിരത്തില്‍ കൂടി ഒരു തുണിനാട ബോട്ടിലിന്റെ  അടിഭാഗത്ത് ഇടുക. മേല്‍ഭാഗത്ത് മണല്‍ അഥവാ പൂഴി നല്ല പോലെ കഴുകി വൃത്തിയാക്കി നിക്ഷേപിക്കുക. മേലെയുള്ള ചിത്രം നോക്കിയാല്‍ ഒരു ഏകദേശ ഐഡിയ കിട്ടും. ഇനി ആ മണലില്‍ വിത്ത് നടുക. ഓസ്മോസിസ് തത്വപ്രകാരം താഴെയുള്ള ലായനി മേലെയുള്ള മണലിനെ നനച്ചുകൊണ്ടേയിരിക്കും.  ഒരു ഉദാഹരണത്തിന് പറഞ്ഞതാണിത്. Hydroponic എന്ന് ഗൂഗിള്‍ ചെയ്താല്‍ ഇത് പോലെ  നിരവധി വിവരങ്ങളും  ചിത്രങ്ങളും ലഭിക്കും.

ഇനി ഹൈഡ്രോപോണിക് പോഷകലായനി എങ്ങനെ മിക്സ് ചെയ്യാം എന്ന് നോക്കാം. ഈ ലായനിയാണ് വെള്ളത്തില്‍ കലര്‍ത്തി മേലെ പറഞ്ഞ ബോട്ടിലിന്റെ അടിഭാഗത്ത് നിറക്കേണ്ടത്. Nitrogen, Phosphorus, Potassium, and 10 other trace elements: Sulphur, Magnesium, Calcium, Iron, Manganese, Zinc, Copper, Chlorine, Boron and Molybdenum എന്നിങ്ങനെയുള്ള മൂലകങ്ങളാണ് ലായനിയില്‍ കൂടി ചെടികള്‍ക്ക് ലഭിക്കേണ്ടത് എന്ന് പറഞ്ഞല്ലൊ.  വ്യത്യസ്ത രീതികളില്‍ ഈ ലായനി മിക്സ് ചെയ്യാം. ഓരോ ചെടിക്കും വ്യത്യസ്ത അളവിലാണ് ഈ മൂലകങ്ങള്‍ ആവശ്യമായി വരുന്നത്. അത്കൊണ്ട്  ഹൈഡ്രോപോണിക് കൃഷിയില്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

കെമിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന Superphosphate, Potassium sulphate, Sodium nitrate, Calcium nitrate, Magnesium sulphate, Iron sulphate, Boric acid powder, Manganese sulphate, Copper sulphate, Zinc sulphate  എന്നിവ ശരിയായ അളവിലും അനുപാ‍തത്തിലും മിക്സ് ചെയ്ത് ഹൈഡ്രോപോണിക് പോഷകലായനി ഉണ്ടാക്കാവുന്നതാണ്.  ഒരു മാതൃക സിമ്പിള്‍ ഇംഗ്ലീഷില്‍  ഇവിടെ  വായിക്കുക.

ജൈവകൃഷി, ജൈവപച്ചക്കറി , ജൈവപഴങ്ങള്‍ എന്നൊക്കെ പറഞ്ഞ് ആളുകളെയും ഉപഭോക്താക്കളെയും ഇന്ന് വ്യാപകമായി പറ്റിക്കുന്നുണ്ട്. അത്കൊണ്ട് എന്താണ് കൃഷി എന്നതിനെ  പറ്റിയുള്ള ഒരു  ശരിയായ ശാസ്ത്രീയധാരണ ഉണ്ടാവാന്‍ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. ഹൈഡ്രോപോണിക് കൃഷിയെ പറ്റി മുഴുവനും എഴുതണമെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് വേണ്ടി വരും. മലയാളത്തില്‍ വിഷയാധിഷ്ഠിതമായി അങ്ങനെ ബ്ലോഗുകള്‍ എഴുതുന്ന സംസ്ക്കാരം വികസിച്ചു വന്നിട്ടില്ല.  വെറുതെ സമയം കളയുന്ന വിവാദവിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നാ‍യി എഴുതിയും ചര്‍ച്ച ചെയ്തും അഭിരമിക്കാനാണ് മലയാളികള്‍ക്ക് പൊതുവെ താല്പര്യം.  ഒരു കാര്യത്തിലും ശാസ്ത്രീയ ബോധം ആര്‍ക്കും ഇല്ല എന്നതാണ് അവസ്ഥ.  എന്തായാലും വീടിന്റെ ടെറസ്സിലും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയിലും  മാത്രമല്ല വേണ്ടി വന്നാല്‍ റൂമില്‍ പോലും ആരോഗ്യകരമായ രീതിയില്‍ ഹൈഡ്രോപോണിക് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കും. റൂമില്‍ ആകുമ്പോള്‍ പ്രകാശം കൃത്രിമമായി കൊടുക്കണം എന്നേയുള്ളൂ.  കീടനാശിനി തളിക്കാത്ത , പൂര്‍ണ്ണ വളര്‍ച്ചയും സ്വാദും ഉള്ള പച്ചക്കറികള്‍ സ്വന്തമായി മണ്ണ് ഇല്ലാതെ കൃഷി ചെയ്യാന്‍ പറ്റും എന്ന് മാത്രമല്ല രസകരമായ ഒരു ഹോബ്ബി കൂടിയായിരിക്കും ഹൈഡ്രോപോണിക് കൃഷി.

താല്പര്യമുള്ളവര്‍ തമ്മില്‍ വിവരങ്ങളും അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാനും അന്യോന്യം സഹകരിക്കാനും ഹൈഡ്രോപോണിക് അസോസിയേഷന്‍ രൂപീകരിക്കുകയാണെങ്കില്‍ നന്നായിരിക്കും എന്ന് കൂടി പറഞ്ഞുകൊണ്ട് തല്‍ക്കാലം ഇവിടെ ഉപസംഹരിക്കട്ടെ. 


വീഡിയോ ഒന്ന് ,  രണ്ട് 

For further reference : 
http://www.petbharoproject.co.in/about-us.php
ehydroponics.com
Courtesy :kpsukumaran.com