Sunday, March 4, 2012

പശുക്കളെ സൗകര്യം കുറഞ്ഞ ഇടങ്ങളിലും വളര്‍ത്താം

ഡോ.എം.ഗംഗാധരന്‍ നായര്‍

ഗ്രാമീണ കേരളീയന്റെ മനസ്സുകളില്‍ പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്ന ചിത്രം ഒരു ചെറിയ വീടും പറമ്പും നാടന്‍ പശുക്കളും കോഴികളും ആടുകളും വയലുകളും ഒക്കെയായിരുന്നു. ഇന്ന് ചിത്രം മാറി,നഗരങ്ങളിലേക്കും ഫ്ലാറ്റുകളിലേക്കുള്ള ജനങ്ങളുടെ വാസത്തിന് വേഗത കൂടി. അവര്‍ക്ക് പശു മൂത്രവും, ചാണകവും പശുവിനെ തന്നെയും അരോചകമാകുന്നു. പക്ഷേ എല്ലാവര്‍ക്കും പാല്‍ വേണം . പായ്ക്കറ്റ് പാലിനെ ആശ്രയിക്കാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് നഗരവാസികള്‍. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പശുവളര്‍ത്തലോ മറ്റോ നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും പട്ടണത്തിലെ അവരുടെ സാഹചര്യം അതിന് യോജിച്ചതുമല്ല. അവിടെയാണ് കുറഞ്ഞ സ്ഥലത്ത് വളര്‍ത്താവുന്ന തരത്തിലുള്ള പശുക്കളുടെ പ്രസക്തി.

കാസര്‍കോഡ് കുള്ളന്‍, വെച്ചൂര്‍ പശു, ഹൈറേഞ്ച് ഡ്വാര്‍ഫ്, ബംഗാരി തുടങ്ങിയ ചെറിയ പശുക്കളെ നഗരപ്രദേശങ്ങളിലെ സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ വളര്‍ത്താവുന്നതാണ്. ഇത്തരം പശുക്കള്‍ക്ക് വലിയ തൊഴുത്തോ മറ്റ് വിശാല സൗകര്യങ്ങളോ ഒന്നും ആവശ്യമില്ല. ചെറിയ കൂടുകളില്‍ ഇതിനെ അടുക്കളയിലെ വേസ്റ്റ് മാത്രം കൊടുത്ത് വളര്‍ത്താം. വേണമെങ്കില്‍ ഒപ്പം ഉണക്കിയപുല്ലും (HAY) നല്‍കാവുന്നതാണ്. ചെറുതായതു കൊണ്ട് പശുവിന് വ്യായാമത്തിനായി നായകളെകൊണ്ട് നടക്കുന്നതുപോലെ ഉടമസ്ഥര്‍ക്ക് നടക്കാനും പോകാം.

ഈ വിഭാഗത്തിലെ കാളക്കുട്ടന്‍മാര്‍ ഒരു വര്‍ഷം പ്രായമാകുമ്പോഴേക്കും മറ്റു ഇന്ത്യയിലെ ഏതൊരു കന്നുകാലി വര്‍ഗത്തേക്കാളും 7.8 ഇരട്ടിത്തവണ തൂക്കം വരുന്നു എന്നുള്ളത് ഇതിനെ വ്യാവസായികടിസ്ഥാനത്തില്‍ ഇറച്ചിക്കായും ഉപയോഗപ്പെടുത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. ഇവിടെ പരാര്‍ശിച്ച കാസര്‍ക്കോട് ഡ്വാര്‍ഫ് കാറ്റില്‍ (കാസര്‍ക്കോട് കുള്ളന്‍) എന്ന പ്രത്യേക ഇനം പശുക്കള്‍ കാസര്‍ക്കോട് മാത്രം കാണുന്ന പ്രത്യേക ഇനമാണ്.

ഏതു കാലാവസ്ഥയിലും പ്രത്യേകിച്ച് ചൂടിനെ അതിജീവിക്കാനുള്ള അപാരമായ കഴിവാണ് ഈ ഇനത്തിനുള്ളത്. ഈ ഇനത്തിലെ കന്നു കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ 10.5 കിലോ തൂക്കമുണ്ടാകും. കാളക്കുട്ടന്മാര്‍ക്ക് ഒരു വയസ്സാകുമ്പോള്‍ 86.6 കിലോ തൂക്കവും പ്രായം തികഞ്ഞ കാളകള്‍ക്ക് 194.3 കിലോ തൂക്കവുമുണ്ടാകും. പശുക്കള്‍ക്ക് ഒരു വ.സില്‍ 61 കിലോയും പ്രായം തികയുമ്പോള്‍ 147.7 കിലോ തൂക്കവുമുണ്ടാകും. പശുക്കള്‍ക്ക് 95.83 സെന്റീമീറ്ററും കുട്ടന്മാര്‍ക്ക് 107.3 സെന്റീ മീറ്ററും മാത്രമെ ഉയരമുണ്ടാകുകയുള്ളു. കോഴിക്കോട് ജില്ലയിലെ പ്രേരാമ്പ്രയ്ക്കടുത്ത് കായണ്ണയിലെ സൂര്യപ്രകാശിന്റെ ചോട്ടി എന്ന കാസര്‍ക്കോടന്‍ പശുവിന് 74സെന്റീമീറ്റര്‍ മാത്രമാണ.് നിലവില്‍ ഗിന്നസ്ബുക്കില്‍ പേരുള്ള സ്വാലോ എന്ന പശുവിന് 84സെന്റീ മീറ്റര്‍ പൊക്കമുണ്ട്.

19ാം മാസത്തിലാണ് ഇവ ആദ്യമദി ലക്ഷണം കാട്ടുക. രണ്ടു വയസ്സു മുതല്‍ ഇണ ചേര്‍ക്കാം. 36 മാസമാണ് ആദ്യ കറവ കാലം. പ്രസവങ്ങള്‍ തമ്മില്‍ 14 മാസത്തെ ഇടവേള വേണം. ഒരു ദിവസം 2 മുതല്‍ മൂന്നു ലിറ്റര്‍ വരെ പാല്‍ ഇവയില്‍ നിന്ന് ലഭിക്കും. ഏകദേശം 15-20 വര്‍ഷം ഇവ ജീവിക്കും. ഇവയുടെ പാലിലെ കൊഴുപ്പിന്റെ അളവ് FAT - 6.235% ,SNF(Solid Net Fat) 8.887% എന്നീ നിലയിലാണ്. ഒരു ആടിന്റെ ഉയരം മാത്രമുള്ള ഇവയ്ക്ക് ഏകദേശം 7000 രൂപ മുതല്‍ വിലയുണ്ട്. ഇവയുടെ ചാണകവും മൂത്രവും ഔഷധപ്രാധാന്യമുള്ളതാണന്നാണ് കരുതുന്നത്. ആയുര്‍വ്വേദത്തില്‍ ചര്‍മ്മരോഗങ്ങള്‍ക്ക് ചികിത്സക്കായി ഇവയുടെ മൂത്രം ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഒരു ലിറ്റര്‍ മൂത്രത്തിന്റെ വില 160 രൂപയാണ്. ചാണകം വളമായി ഉപയോഗപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947452708


Posted on: Mathrubhumi  05 Jan 2012

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)